Job 22

1അതിന്നു തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞതെന്തെന്നാൽ:

2മനുഷ്യൻ ദൈവത്തിന്നു ഉപകാരമായിവരുമോ?
ജ്ഞാനിയായവൻ തനിക്കു തന്നേ ഉപകരിക്കേയുള്ളു.
3നീ നീതിമാനായാൽ സൎവ്വശക്തന്നു പ്രയോജനമുണ്ടോ?
നീ നിഷ്കളങ്കനായി നടക്കുന്നതിനാൽ അവന്നു ലാഭമുണ്ടോ?
4നിന്റെ ഭക്തിനിമിത്തമോ അവൻ നിന്നെ ശാസിക്കയും
നിന്നെ ന്യായവിസ്താരത്തിൽ വരുത്തുകയും ചെയ്യുന്നതു?
5നിന്റെ ദുഷ്ടത വലിയതല്ലയോ?
നിന്റെ അകൃത്യങ്ങൾക്കു അന്തവുമില്ല.
6നിന്റെ സഹോദരനോടു നീ വെറുതെ പണയം വാങ്ങി,
നഗ്നന്മാരുടെ വസ്ത്രം ഉരിഞ്ഞെടുത്തിരിക്കുന്നു.
7ക്ഷീണിച്ചവന്നു നീ വെള്ളം കൊടുത്തില്ല;
വിശന്നവന്നു നീ ആഹാരം മുടക്കിക്കളഞ്ഞു.
8കയ്യൂറ്റക്കാരന്നോ ദേശം കൈവശമായി,
മാന്യനായവൻ അതിൽ പാൎത്തു.
9വിധവമാരെ നീ വെറുങ്കയ്യായി അയച്ചു;
അനാഥന്മാരുടെ ഭുജങ്ങളെ നീ ഒടിച്ചുകളഞ്ഞു.
10അതുകൊണ്ടു നിന്റെ ചുറ്റും കണികൾ ഇരിക്കുന്നു; പെട്ടെന്നു ഭയം നിന്നെ ഭ്രമിപ്പിക്കുന്നു.
11അല്ല, നീ അന്ധകാരത്തെയും
നിന്നെ മൂടുന്ന പെരുവെള്ളത്തെയും കണുന്നില്ലയോ?
12ദൈവം സ്വൎഗ്ഗോന്നതത്തിൽ ഇല്ലയോ?
നക്ഷത്രങ്ങൾ എത്ര ഉയൎന്നിരിക്കുന്നു എന്നു നോക്കുക.
13എന്നാൽ നീ: ദൈവം എന്തറിയുന്നു?
കൂരിരുട്ടിൽ അവൻ ന്യായം വിധിക്കുമോ?
14കാണാതവണ്ണം മേഘങ്ങൾ അവന്നു മറ ആയിരിക്കുന്നു;
ആകാശമണ്ഡലത്തിൽ അവൻ ഉലാവുന്നു എന്നു പറയുന്നു.
15ദുഷ്ടമനുഷ്യർ നടന്നിരിക്കുന്ന
പുരാതനമാൎഗ്ഗം നീ പ്രമാണിക്കുമോ?
16കാലം തികയും മുമ്പെ അവർ പിടിപെട്ടുപോയി;
അവരുടെ അടിസ്ഥാനം നദിപോലെ ഒഴുകിപ്പോയി.
17അവർ ദൈവത്തോടു: ഞങ്ങളെ വിട്ടുപോക;
സൎവ്വശക്തൻ ഞങ്ങളോടു എന്തു ചെയ്യും എന്നു പറഞ്ഞു.
18അവനോ അവരുടെ വീടുകളെ നന്മകൊണ്ടു നിറെച്ചു;
ദുഷ്ടന്മാരുടെ ആലോചന എന്നോടു അകന്നിരിക്കുന്നു.
19നീതിമാന്മാർ കണ്ടു സന്തോഷിക്കുന്നു;
കുറ്റമില്ലാത്തവൻ അവരെ പരിഹസിച്ചു:
20ഞങ്ങളുടെ എതിരാളികൾ മുടിഞ്ഞുപോയി;
അവരുടെ ശേഷിപ്പു തീക്കിരയായി എന്നു പറയുന്നു.
21നീ അവനോടിണങ്ങി സമാധാനമായിരിക്ക;
അതിനാൽ നിനക്കു നന്മ വരും.
22അവന്റെ വായിൽനിന്നു ഉപദേശം കൈക്കൊൾക;
അവന്റെ വചനങ്ങളെ നിന്റെ ഹൃദയത്തിൽ സംഗ്രഹിക്ക.
23സൎവ്വശക്തങ്കലേക്കു തിരിഞ്ഞാൽ നീ അഭിവൃദ്ധിപ്രാപിക്കും;
നീതികേടു നിന്റെ കൂടാരങ്ങളിൽനിന്നു അകറ്റിക്കളയും.
24നിന്റെ പൊന്നു പൊടിയിലും
ഓഫീർതങ്കം തോട്ടിലെ കല്ലിൻ ഇടയിലും ഇട്ടുകളക.
25അപ്പോൾ സൎവ്വശക്തൻ നിന്റെ പൊന്നും
നിനക്കു വെള്ളിവാളവും ആയിരിക്കും.
26അന്നു നീ സൎവ്വശക്തനിൽ പ്രമോദിക്കും;
ദൈവത്തിങ്കലേക്കു നിന്റെ മുഖം ഉയൎത്തും.
27നീ അവനോടു പ്രാൎത്ഥിക്കും; അവൻ നിന്റെ പ്രാൎത്ഥന കേൾക്കും;
നീ നിന്റെ നേൎച്ചകളെ കഴിക്കും.
28നീ ഒരു കാൎയ്യം നിരൂപിക്കും; അതു നിനക്കു സാധിക്കും;
നിന്റെ വഴികളിൽ വെളിച്ചം പ്രകാശിക്കും.
29നിന്നെ താഴ്ത്തുമ്പോൾ ഉയൎച്ച എന്നു നീ പറയും;
താഴ്മയുള്ളവനെ അവൻ രക്ഷിക്കും.
30നിൎദ്ദോഷിയല്ലാത്തവനെപ്പോലും അവൻ വിടുവിക്കും;
നിന്റെ കൈകളുടെ വെടിപ്പിനാൽ അവൻ വിടുവിക്കപ്പെടും.
Copyright information for Mal1910